ഒത്തുചേരലിന്‍റെ അപൂര്‍വ നിമിഷങ്ങള്‍

ബിന്ദു.കെ.പ്രസാദ് (മലയാളം വാരിക, ഏപ്രില്‍ 2008)

എറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് കഴിഞ്ഞ നൂറുവര്‍ഷങ്ങള്‍ക്കിടയില്‍ പഠിച്ചിറങ്ങിയവരുടെ പുനഃസമാഗമം-'മഹാരാജകീയ സംഗമം' ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി കാംപസില്‍ വെച്ചു നടന്നു

കാരണമെന്തെന്ന് എനിക്കിന്നും വ്യക്തമല്ല- സത്യമോ മിഥ്യയോഎന്നുമറിയില്ല- എങ്കിലും എറണാകുളം മഹാരാജാസ് കോളേജിനെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു പ്രകാശപടലമുണ്ടായിരുന്നു; സ്ഥാപനത്തിന് മോഹനമായൊരു കാല്പനികസൌന്ദര്യം പകരുന്ന പ്രകാശപടലം.പ്രണയവും സാഹിത്യവും കലയും ബൌദ്ധികതയും എല്ലാം ഇടകലര്‍ന്ന സവിശേഷമായ ഒരു മാസ്മരികതയാണ് മഹാരാജാസിനുള്ളത്. ഇവിടെ വിദ്യാര്‍ത്ഥിക്ക് പഠിക്കാം, പഠിക്കാതിരിക്കാം; നിസ്സംഗരായിരിക്കാം, പ്രവര്‍ത്തിക്കാം; പ്രണയിക്കാം, പ്രണയിക്കാതിരിക്കാം. ആണ്‍-പെണ്‍ സൌഹൃദങ്ങളെ ഇത്രയും സഹിഷ്ണുതയോടെ,നിസ്സംഗതയോടെ കാണുന്ന മറ്റൊരു കോളേജ് കേരളത്തിലുണ്ടെന്നു തോന്നുന്നില്ല.ഈ ജനാധിപത്യസ്വഭാവം, കുട്ടികള്‍ക്കുലഭിക്കുന്ന ഈ സ്വാതന്ത്യ്രം, തന്നെയാകാംഇതിന്റെ ആകര്‍ഷണീയതയുടെ മുഖ്യ ഘടകം. നഗരമദ്ധ്യത്തിലെ ഒറ്റപ്പെട്ട പμത്തുരുത്തുപോലെയുള്ള, ഏതാനും ഏക്കര്‍ വളപ്പിലാണ് കലാലയം തലയുയര്‍ത്തി നില്‍ക്കുന്നത്. നീണ്ട ഇടനാഴികളും വിശാലമായവരാന്തകളും ഉരുക്കുതോല്ക്കുന്ന തടികളില്‍ തീര്‍ത്ത ഗോവണികളും മരപ്പലകള്‍പാകിയ, ചവിട്ടുമ്പോള്‍ ശബ്ദമുതിരുന്നതറയും, വിശാലമായ ക്ളാസ് മുറികളും...ഈ കെട്ടിടത്തിന്റെ വാസ്തുവിനു തന്നെയുണ്ട് അന്യാദൃശമായ ആകര്‍ഷണീയത.

പുറത്തു നിന്നുള്ള നോട്ടത്തില്‍ ചുറ്റുമുള്ളലോകത്തില്‍ നിന്ന് വ്യത്യസ്തമായ, സ്വപ്നസദൃശമായ ഭൂവിഭാഗമാണിത്.കഴിഞ്ഞ നൂറുവര്‍ഷത്തിനിടയില്‍ മഹാരാജാസില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ഏപ്രില്‍ പന്ത്രണ്ടാം തിയതി കാംപസില്‍ഒത്തുകൂടിയപ്പോള്‍, അത് തലമുറകളുടെസംഗമംതന്നെയായി. അയ്യായിരത്തോളംപേര്‍ പങ്കെടുത്ത ഈ ഒത്തുചേരലിന്മഹാരാജകീയ സംഗമം എന്നു പേരിട്ടത് അന്വര്‍ത്ഥമായിരുന്നു.ഒരുപാട് പ്രശസ്തരും പ്രഗല്ഭരുമായവര്‍ഈ കോളേജിന്റെ സന്താനങ്ങളാണ്. അവരില്‍ കുറേപ്പേര്‍ സമാഗമത്തിനെത്തി. ചീഫ്ജസ്റീസ് കെ.ജി. ബാലകൃഷ്ണന്‍, സംസ്ഥാനധനമന്ത്രി ഡോ. തോമസ് ഐസക്, വനംമന്ത്രി ബിനോയ് വിശ്വം, സെബാസ്റിന്‍പോള്‍ എം.പി, ജസ്റിസ് ഹാരുണ്‍ അല്‍റഷീദ്, ജസ്റിസ് കെ. സുകുമാരന്‍, കാര്‍ഷികസര്‍വകലാശാലാ വൈസ് ചാന്‍സലര്‍ കെ.ആര്‍. വിശ്വംഭരന്‍, കാലടി സംസ്കൃത സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.കെ.എസ്. രാധാകൃഷ്ണന്‍, വിദേശകാര്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായ ആര്‍.വേണു ഐ.എഫ്.എസ്, പ്രസിദ്ധ അര്‍ബുദചികിത്സാ വിദഗ്ദ്ധന്‍ ഡോ. വി.പി. ഗംഗാധരന്‍, കേന്ദ്രമന്ത്രി എ.കെ. ആന്റണി, ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍,ഗാനരചയിതാവ് ആര്‍.കെ. ദാമോദരന്‍എന്നിവര്‍ അവരില്‍ ചിലര്‍ മാത്രം. സിനിമാനടന്‍ മമ്മൂട്ടിയ്ക്ക് വരാന്‍ കഴിഞ്ഞില്ലെങ്കിലും മെര്‍ക്കാറയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് ഫോണിലൂടെ സദസ്സിനോട് സംസാരിക്കുകയുണ്ടായി. കൌമാരസ്മരണകള്‍ ത്രസിക്കുന്നമണ്ണില്‍ കാലുകുത്തിയതോടെ, മുപ്പതും നാല്പതും അമ്പതും വര്‍ഷങ്ങള്‍ക്കു മുമ്പു പിരിഞ്ഞ സഹജരെ കണ്ടതോടെ, സ്ഥാനമാനങ്ങള്‍ മറന്ന് എല്ലാവരും മറ്റൊരു ലോകത്തായി. കോളേജിലെ ഇക്കണോമിക്സ്വിദ്യാര്‍ത്ഥിയായിരുന്ന ധനമന്ത്രി തോമസ്ഐസക് പ്രസംഗത്തില്‍ പറഞ്ഞു, "I am in trance". അതെ. അവിടെയെല്ലാവരുംഉന്മാദത്തിലായിരുന്നു. ആകെ ഉത്സവപ്രതീതി. ജീവിതം മെരുക്കുകയും തളര്‍ത്തുകയും ചെയ്ത മനുഷ്യരുടെ പുനഃസമാഗമത്തിന് കണ്ണീരിന്റെ നനവുമുണ്ടായിരുന്നു.പുരുഷന്മാര്‍ പലരും അന്യോന്യം കെട്ടിപ്പിടിച്ച് വിതുമ്പുന്നതു വരെ കണ്ടു. ഇതിനെല്ലാം സാക് ഷ്യം വഹിച്ചപ്പോള്‍ സമാനമായ ഏതോ വിഷയത്തെക്കുറിച്ച് പണ്ടെന്നോ ഹൃദിസ്ഥമായിപ്പോയ കവിതാശകലമാണ് ഓര്‍മ്മ വന്നത്.

ദീര്‍ഘദീര്‍ഘം നമ്മള്‍കോര്‍ത്ത വൃത്താന്തങ്ങള്‍
ആദിയുമന്തവുംകിട്ടാത്ത വേളകള്‍...

ഹൃദയമിവിടെ
മറന്നുവച്ചവര്‍

'56 ല്‍ മഹാരാജാസില്‍ നിന്ന് ബോട്ടണിയില്‍ ബിരുദമെടുത്ത എറണാകുളം സ്വദേശികളായ രാധാലക്ഷ്മി, സേതുലക്ഷ്മിഎന്നീ ഇരട്ടകള്‍ ആവേശത്തോടെയാണ്സമാഗമദിനത്തിന്റെ തലേന്നു വന്ന് ഓള്‍ഡ്സ്റുഡന്റ്സ് അസോസിയേഷനില്‍ അംഗത്വമെടുത്തതും പിറ്റേന്നുള്ള പരിപാടിയില്‍ പങ്കെടുത്തതും. പഴയ അദ്ധ്യാപകരെക്കുറിച്ചും ഇവിടെ പഠിച്ച് ഉന്നതവിജയങ്ങള്‍ കരസ്ഥമാക്കി, സമൂഹത്തിന്റെഉയര്‍ന്ന ശ്രേണികളിലെത്തിയ ഒരുപാടുപരിചയക്കാരെക്കുറിച്ചും അവര്‍ നിര്‍ത്താതെ സംസാരിച്ചു. യൂണിവേഴ്സിറ്റിയിലെറാങ്ക് ജേതാവായിരുന്നു സേതുലക്ഷ്മി."ഞങ്ങള്‍ യഥാര്‍ത്ഥത്തില്‍ കെമിസ്ട്രിയ്ക്കാണ് ഇവിടെ അപേക്ഷിച്ചത്. ബോട്ടണിവകുപ്പു തലവന്‍ പ്രൊഫസര്‍ കൃഷ്ണറാവു നിര്‍ബന്ധിച്ച് ബോട്ടണിയില്‍ ചേര്‍ക്കുകയായിരുന്നു. കാരണം, ഞങ്ങളുടെബന്ധു ലക്ഷ്മികുമാരി '54 ല്‍ ഇവിടെനിന്ന് റാങ്ക് വാങ്ങിയിരുന്നു. ആ ഓര്‍മ്മയിലാണ് ഞങ്ങളേയും സാര്‍ ബോട്ടണിയില്‍ചേര്‍ത്തത്" ഫിഷറീസ് വകുപ്പില്‍ നിന്ന്പിരിഞ്ഞ രാധാലക്ഷ്മി പറയുന്നു. സിനിമാനടി രേവതിയുടെ അമ്മ ലളിതാംബാള്‍മഹാരാജാസില്‍ ഇന്റര്‍മീഡിയറ്റിനും ബി.എസ്സി ഫസ്റ് ഇയറിനും ഇവരുടെ സഹപാഠിയായിരുന്നു.1964-'71കാലഘട്ടത്തില്‍ ബി.എസ്സിയും എം.എസ്സിയും പഠിച്ച പി.പദ്മനാഭന്‍ ദീര്‍ഘകാലം ഐ.എസ്.ആര്‍.ഒയില്‍ശാസ്ത്രജ്ഞനായി പ്രവര്‍ത്തിച്ചു. പതിനെട്ട് ഉപഗ്രഹങ്ങളുടെ വിക്ഷേപണപ്രക്രിയയില്‍ സജീവപങ്കാളിയായിരുന്നു അദ്ദേഹം. "മഹാരാജാസില്‍ നിന്നു പഠിച്ച കണക്കും ഫിസിക്സും കൊണ്ടാണ് ഞാനിതെല്ലാം ചെയ്തത്" എന്നദ്ദേഹം ആവര്‍ത്തിക്കുന്നു. അതിനു ശേഷം പഠിച്ചത് ഐ.ഐ.ടിയിലാണ്. എന്നാല്‍ കൂടുതല്‍ വൈകാരികത ഈ കോളേജിനോടും ഇവിടത്തെ അദ്ധ്യാപകരോടുമാണ്. ഇന്നുംപഴയ പല അദ്ധ്യാപകരുമായും പദ്മനാഭന് ബന്ധമുണ്ട്. "സാഹിത്യത്തിന്റേയുംകലയുടേയും ഉയര്‍ന്ന രാഷ്ട്രീയ ചിന്തയുടേയും ഒക്കെ കാലമായിരുന്നു ഞങ്ങളുടേത്. അന്വേഷണം, സമീക്ഷ തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ കാംപസില്‍ പരക്കെവായിക്കപ്പെട്ടിരുന്നു. വൈകുന്നേരങ്ങള്‍സാഹിത്യസല്ലാപത്തിന്റേതായിരുന്നു. ഇന്ന്ഡെക്കാന്‍ ഹെറാള്‍ഡിന്റെ സീനിയര്‍ എഡിറ്റര്‍മാരിലൊരാളായ എ.വി.എസ് നന്പൂതിരി ഈ സംഘത്തിലെ ഒരു പ്രധാനിയായിരുന്നു. ഒരിക്കല്‍ രാത്രി പന്ത്രണ്ടു മണിയ്ക്ക് ഹോസ്റലില്‍ ഉറങ്ങിക്കിടന്നിരുന്നഎന്നെ വന്ന് വിളിച്ചുണര്‍ത്തി ചോദിക്കുകയാണ് ഷേക്സ്പിയറും കാളിദാസനുംതമ്മിലുള്ള വ്യത്യാസമെന്താണ്, എന്ന്.ഇത്തരത്തിലുള്ള വട്ടന്മാരുടെ കൂട്ടമായിരുന്നു ഞങ്ങളുടേത്. ഈ ഒരന്തരീക്ഷം ഒരുഐ.ഐ.ടിയിലും കിട്ടില്ല". പദ്മനാഭന്‍ പറഞ്ഞു.രാജകുടുംബത്തിലെ പെണ്‍കുട്ടികളുംഅദ്ധ്യാപികമാരും പ്രത്യേക ബസ്സില്‍ വന്നിറങ്ങുമായിരുന്നു എന്ന് പദ്മനാഭന്‍ ഓര്‍ക്കുന്നു. അവര്‍ക്കായി കോളേജിന്റെ മുന്‍വശത്തായി ഒരു ഗോവണിയുണ്ടായിരുന്നു. ഉμഭക്ഷണത്തിനായി പ്രത്യേക മുറിയും. ഈഗോവണിയും ഭക്ഷണമുറിയുംമറ്റാരും ഉപയോഗിക്കാറില്ല. ഇക്കാര്യത്താല്‍ ആര്‍ക്കും പരാതിയുമില്ല. മഹാരാജാവിന്റെ കോളേജ്, അവിടെ അദ്ദേഹത്തിന്റെകുടുംബാംഗങ്ങള്‍ക്ക് അല്പം കൂടുതല്‍ സൌകര്യങ്ങള്‍. ഈ നിലയിലേ കാര്യങ്ങള്‍ കണ്ടിട്ടുള്ളു. മറിച്ച്, സാമ്പത്തികമായുംസാമൂഹികമായും ഒക്കെ വിവിധസാഹചര്യങ്ങളില്‍ നിന്നു വരുന്നവര്‍ ഇവിടെ ഏതുകാലത്തും ഉണ്ടായിരുന്നുവെന്നതും അവര് ‍ഉച്ചനീചത്വങ്ങളില്ലാതെ അന്യോന്യം ഇടപെട്ടിരുന്നുവെന്നതും കോളേജിന്റെ സവിശേഷതയായി കണക്കാക്കുന്നു. മഹാരാജാസില്‍ വെച്ചു പ്രണയിച്ച പെണ്‍കുട്ടിയെയാണ് പദ്മനാഭന്‍ഭാര്യയാക്കിയത്. ശൈലജയും എഴുപതുകളിലെ ഇവിടത്തെ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്. ഡിഗ്രി വിമന്‍സ് കോളേജിലാണ് പഠിച്ചത്. എന്നാല്‍ രണ്ടു വര്‍ഷം മാത്രം പഠിച്ച മഹാരാജാസിനോടുള്ള വൈകാരികത മൂന്നുവര്‍ഷം പഠിച്ച കോളേജിനോടില്ല.

നിയതിയുടെ
ഇന്ദ്രജാലങ്ങള്‍
ഞാന്‍ മഹാരാജാസില്‍ പഠിച്ചിരുന്ന കാലത്ത്, ഇംഗ്ളീഷ് വകുപ്പിലെ ജനല്‍പ്പടിയിലിരുന്നു കൊണ്ട് നാണയങ്ങള്‍ അപ്രത്യക്ഷമാക്കുന്ന ചെപ്പടി വിദ്യ കാണിക്കാറുള്ള ഒരു കുട്ടിയുണ്ടായിരുന്നു. ബി.എ ക്ളാസില്‍ പഠിച്ചിരുന്ന മുരളി. ഇതുകണ്ട് അദ്ഭുതപ്പെടലും മുരളിയുടെ പുറകേ ചെന്ന് ഇതിന്റെ രഹസ്യം പറഞ്ഞുതരുമോ എന്നു കെഞ്ചലുമായിരുന്നു ഞങ്ങളുടെ ജോലി.ഇന്നയാള്‍ അന്തര്‍ദ്ദേശീയ തലത്തില്‍അറിയപ്പെടുന്ന മാജിക്കുകാരനായിരിക്കുന്നു. മുരളി കോളേജ് ഓഡിറ്റോറിയത്തിലെ സ്റ്റേജില്‍ വന്നു നിന്ന് വലിയ വലിയഐറ്റങ്ങള്‍ കാണിച്ചപ്പോള്‍, മാജിക്കിനേക്കാള്‍ എന്നെ അമ്പരിപ്പിച്ചത് ആ വെളുത്ത മെലിഞ്ഞ പയ്യന്റെ ഈ നിലയിലേയ്ക്കുള്ള വളര്‍ച്ചയായിരുന്നു. ദുബായിലെജോലി രാജി വെച്ച് ഇപ്പോള്‍ മുഴുവന്‍സമയ മാജിക്കുകാരനായിരിക്കുകയാണ് മുര. ഇന്ത്യയ്ക്കു പുറത്താണ് കൂടുതല്‍പ്രസിദ്ധന്‍. മഹാരാജാസില്‍ നിന്നുള്ള ഏക മാജിക്കുകാരനാണിദ്ദേഹം.കണ്ടിട്ട് ഓര്‍മ്മിക്കാത്ത പഴയ പരിചയക്കാരുടെ മുമ്പില്‍ പണ്ടുണ്ടായിരുന്നസ്വന്തം വട്ടപ്പേരു പറഞ്ഞാണ് ചിത്രകാരനായ കെ.പി.തോമസ് സ്വയം പരിചയപ്പെടുത്തിയത്. '76 ല്‍ എം.എ ഫിലോസഫിയ്ക്ക് യൂണിവേഴ്സിറ്റി റാങ്കുജേതാവായതോമസ്, കോളേജ് വിദ്യാഭ്യാസ കാലത്തുതന്നെ ലളിതകലാ അക്കാദമിയുടെഅവാര്‍ഡു കരസ്ഥമാക്കിയിരുന്നു. അന്ന്ആ അവാര്‍ഡ് നേടിയ ഏറ്റവും പ്രായംകുറഞ്ഞ വ്യക്തി. ഹോസ്റലിലെ തോമസിന്റെ നാല്പത്തിയൊന്നാം നമ്പര്‍ മുറി അക്കാലത്ത് കലാകാരന്മാരുടേയും ബുദ്ധിജീവികളുടേയും സങ്കേതമായിരുന്നു. ഇന്ന് സിനിമയിലും രാഷ്ട്രീയത്തിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പലരും ഒരുകാലത്ത്ആ മുറിയിലെ സ്ഥിരക്കാരായിരുന്നു. തോമസിന്റെ മുപ്പതു ചിത്രങ്ങളുടെ പ്രദര്‍ശനവും ഈ ദിവസം കോളേജില്‍ വെച്ചു നടന്നു. പഴയ കൂട്ടുകാരനായ തോമസ് ഐസക് അതിലൊരു ചിത്രം വിലകൊടുത്തുവാങ്ങി. '70- '73 കാലഘട്ടത്തില്‍ ഇവിടെ പഠിച്ചിരുന്ന ആന്റണി പാലയ്ക്കന്‍ അന്നത്തെ മഹാരാജാസിലെ നാടകസംഘത്തിലെ പ്രധാന നടനായിരുന്നു. എം.എം.ബാവ, കെ.യു.ബാവ, എസ്.എ. മന്‍സൂര്‍,ഹരിലാല്‍, എം.എ.ബാലചന്ദ്രന്‍ തുടങ്ങിയവരായിരുന്നു സംഘത്തിലെ മറ്റംഗങ്ങള്‍.ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ നിന്ന് പിരിഞ്ഞ കാര്‍ത്തികേയന്‍ '64 ല്‍ഇവിടെ നിന്ന് പ്രീ യൂണിവേഴ്സിറ്റി പാസ്സായതാണ്. പിന്നീട് ഡിഗ്രിയും പി.ജിയും മറ്റു കോളേജുകളില്‍ പഠിച്ചു. ലോ കോളേജിലും പഠിച്ചു. എന്നാല്‍ ഈസ്ഥാപനത്തോടുള്ള ബന്ധംമറ്റൊരു സ്ഥാപനത്തോടുമില്ല."മറ്റിടങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് വെറുതെ ഡിഗ്രിയെടുക്കാം.എന്നാല്‍ എല്ലാ നിലയിലും ഇവിടെയുള്ള വൈവിധ്യം മറ്റെവിടേയുമില്ല, അതൊരു സവിശേഷജീവിതാനുഭവമാണ്," അദ്ദേഹംപറയുന്നു. ചേര്‍ന്നത് തേവര സേക്രട്ട്ഹാര്‍ട്ടിലാണെങ്കിലും വിദ്യാഭ്യാസ കാലം മുഴുവനും മഹാരാജാസില്‍ ചെലവഴിച്ചഉണ്ണി എന്നബി.വി. ഉണ്ണിക്കൃഷ്ണനെപ്പോലുള്ളവരേയും കണ്ടു. പരീക്ഷയടുത്തപ്പോള്‍ തോമസ് ഐസക് ഹോസ്റലിരുന്നു കൊണ്ട് നിസ്സാരമായി പറഞ്ഞുതന്നെ ഇക്കണോമിക്സ് എഴുതിയാണ്താന്‍ സബ്സിഡിയറി ജയിച്ചതെന്ന് ഈചാര്‍ട്ടഡ് എക്കൌണ്ടന്റ് ഓര്‍ക്കുന്നു. ഐസക് ഒന്നാംതരം അദ്ധ്യാപകനാണെന്ന് അദ്ദേഹത്തിന്റെ സാക്ഷ്യം.
തീവ്രമായ
അസാന്നിധ്യങ്ങള്‍
ഈ വേളയില്‍ എനിക്ക് വല്ലാതെഅനുഭവപ്പെട്ട ചില അസാന്നിദ്ധ്യങ്ങളുണ്ട്.മഹാരാജാസില്‍ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോള്‍ തന്നെ മിത്തുകളായിത്തീര്‍ന്ന പോളിറ്റിക്സിലെ കെ.എന്‍.ഭരതന്‍ സാറിന്റെ,ടി.ആര്‍ എന്ന് അറിയപ്പെട്ടിരുന്ന ടി.ആര്‍.രാമചന്ദ്രന്‍ സാറിന്റെ, ഒരുപക്ഷേ, ഇതിനേക്കാളൊക്കെ ഉപരി, പിന്നീട് സത്യാനന്ദസ്വാമികളായിത്തീര്‍ന്ന ഫിലോസഫിയിലെ രാമചന്ദ്രന്‍ നായര്‍ സാറിന്റെ. ഈമൂന്നു പേരും ഇന്നു ഭൂമിയിലില്ല.പരന്ന വായനയും അതിവിപുലമായ ജനസമ്പര്‍ക്കവും സമൂഹത്തിനു ദഹിക്കാത്തസമ്പ്രദായങ്ങളുമുള്ളവര്‍. മൂന്നു വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദമുണ്ടായിരുന്നഭരതന്‍ സാര്‍ ചെരുപ്പിടാതെയേ നടക്കൂ.അദ്ധ്യാപനത്തിന്റെ കാര്യത്തില്‍ ബഹുകണിശക്കാരന്‍. ക്ളാസുകളാകട്ടെ ഒന്നാംതരവും. സ്പെഷ്യല്‍ ക്ളാസുകളുമെടുക്കും."സാര്‍ നീളത്തിലുള്ള ഒരു ഒഴിഞ്ഞ കുപ്പിയെടുത്തു തരും, എടാ കുപ്പിയില്‍ നിറμുചായയും ഒരു പായ്ക്കറ്റ് വില്‍സും വാങ്ങിക്കൊണ്ടു വാ. ഇതാണ് സ്പെഷ്യല്‍ ട്യൂഷനുള്ള സാറിന്റെ ഫീസ്" '82- '85 കാലഘട്ടത്തില്‍ സാറിന്റെ വിദ്യാര്‍ത്ഥിയായിരുന്നസ്റീഫന്‍ സിമേന്തി പറയുന്നു. അന്നത്തെഒരു സാധാരണ വിദ്യാര്‍ത്ഥിയ്ക്ക് ഈ ഫീസ്അത്ര ചെറുതല്ലെങ്കിലും.ടി.ആറിന്റെ ക്ളാസുകളുടെ എണ്ണം കുറവായിരിക്കും. ചില ദിവസങ്ങളിലൊന്നുംസാറിന്റെ പൊടി പോലും ഡിപ്പാര്‍ട്മെന്റില്‍ കാണില്ല. ഇതിനെക്കുറിച്ച് അക്കാലത്ത് പ്രചരിച്ചിരുന്ന ഒരു കഥയുണ്ട്. ടി.ആര്‍ കൃത്യമായി ക്ളാസില്‍ വരാത്തതിനാല്‍ അദ്ദേഹത്തിനു കൊടുക്കാനായി വകുപ്പു മേധാവിയായിരുന്ന അദ്ധ്യാപികഒരു മെമ്മോ തയ്യാറാക്കി വെച്ചിരുന്നു. നേരിട്ടുകൊടുക്കണം എന്നു കരുതി അതുകയ്യില്‍ വെച്ചു. ഒരു വര്‍ഷത്തെ സേവനവനത്തിനു ശേഷം അദ്ധ്യാപിക സ്ഥലംമാറ്റമായി പോയി. ടി.ആറിനെ നേരിട്ടു കാണാന്‍ കഴിയാത്തതുകൊണ്ട് മെമ്മോ കൊടുക്കാനും പറ്റിയില്ല. ഈ കഥ അതിശയോക്തിപരമാണെങ്കിലും ടി. ആറിന്റെ കുറച്ചു ക്ളാസുകള്‍ മതി കഴിവുള്ള കുട്ടികള്‍ക്ക് പഠിക്കാനും നല്ലമാര്‍ക്കുവാങ്ങാനും എന്നതില്‍ അതിശയോക്തിയില്ല.രാമചന്ദ്രന്‍ നായര്‍ സാര്‍ ഫിലോസഫിവകുപ്പു മേധാവിയായിരുന്നു. ഒന്നാംതരംഅദ്ധ്യാപകന്‍. അദ്ധ്യാപകരുടെ മാര്‍ക്സിസ്റ് യൂണിയന്റെ ഉജ്ജ്വല നേതാവ്. ഒരുദിവസം സാര്‍ സന്യാസിയായി. സത്യാനന്ദഎന്ന പേരു സ്വീകരിച്ചു. യൂണിയന്‍ വിട്ടു. മുണ്ഡനം ചെയ്ത് കാവിയുടുത്ത്, ചെരുപ്പിടാതെ കോളേജില്‍ വന്നു തുടങ്ങി.ഇംഗ്ളീഷിലും മലയാളത്തിലും സംസ്കൃതത്തിലും അഗാധപണ്ഡിതന്‍. ശാസ്ത്രവുംചരിത്രവും ഭൂമിശാസ്ത്രവും വേദാന്തവുംമാര്‍ക്സിസവും എന്‍ജിനിയറിംങും കല്പണിയും മരപ്പണിയുമുള്‍പ്പെടെ അറിയാത്തതൊന്നുമില്ല. തോമസ് ഐസക് പറഞ്ഞതുപോലെ നിങ്ങള്‍ മാര്‍ക്സിസം പറഞ്ഞാല്‍ അദ്ദേഹം വേദാന്തിയാകും. വേദാന്തം പറഞ്ഞാല്‍ അസ്തിത്വവാദിയാകും...കോളേജില്‍ നിന്നു കിട്ടുന്ന നോട്ടീസുകളുടെ പുറകില്‍ ഒരേ വിഷയത്തെക്കുറിച്ച് അഞ്ചു കാഴ്ചപ്പാടുകളില്‍ അദ്ദേഹംഎഴുതും. എന്നിട്ട് കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കും. പുരാണേതിഹാസങ്ങളുടെ മൂലങ്ങള്‍ മുഴുവനും അദ്ദേഹംസന്യാസിയാകും മുമ്പേ തന്നെ വായിച്ചിരുന്നു. എന്നെയുള്‍പ്പെടെ പല കുട്ടികളെയും വീട്ടില്‍ വെച്ച് സൌജന്യമായി ഭഗവത്ഗീത പഠിപ്പിച്ചിട്ടുണ്ട്. കുറെക്കാലംകൂടി കഴിഞ്ഞാണ് വീടുപേക്ഷിച്ചത്. അതുവരെ കസേരയില്‍ പത്മാസനത്തിലായിരുന്നു രാത്രിയുറക്കം. പറഞ്ഞാല്‍ തീരാത്തത്ര പ്രത്യേകതകളുള്ള വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
വേറിട്ടൊരു
കാഴ്ചപ്പാട്
മഹാരാജാസിലെ പഴയ കെ.എസ്.യുക്കാരനും യൂണിയന്‍ ചെയര്‍മാനും പ്രാസംഗികനുമൊക്കെയായ ആര്‍. വേണു,ഐ.എഫ്.എസ് വികാരനിര്‍ഭരമായാണ്സംസാരിച്ചത്. ഇടയ്ക്ക് അദ്ദേഹം വളരെപ്രസക്തമായ ഒരു ചോദ്യവും ചോദിμു,"ഇതെല്ലാം കോളേജിലെ പഴയ പ്രതാപങ്ങള്‍. നാമെല്ലാം ഈ കോളേജിനെ അതിരറ്റു സ്നേഹിക്കുന്നവര്‍. ഇതിനെക്കുറിച്ച് അഭിമാനംകൊള്ളുന്നവര്‍. എന്നാല്‍ ഞാന്‍ചോദിക്കട്ടെ- Would you put your child in this college ? കോളേജ് കാലത്തിനൊത്ത് മാറേണ്ടതിന്റെ ആവശ്യകതയാണ്അദ്ദേഹം ചൂണ്ടിക്കാണിച്ചത്. ബി.ബി.എ,എം.ബി.എ, മറൈന്‍ ടെക്നോളജി, ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങി വിദ്യാര്‍ത്ഥികള്‍ഏറ്റവുമധികം ആവശ്യപ്പെടുന്ന കോഴ്സുകള്‍ ഇവിടെ തുടങ്ങണമെന്നും അധികംവൈകാതെ ഈ കോളേജിനെ കല്പിതസര്‍വകലാശാല ആക്കണമെന്നുംഅദ്ദേഹം ആവശ്യപ്പെട്ടു.ചിലര്‍ ഈ വികാരപ്രകടനത്തെയും ഗൃഹാതുരത്വത്തെയും വെറുതെ സങ്കല്‍പ്പിച്ചുണ്ടാക്കുന്ന തോന്നലുകളെന്നും മാസ്സ്ഹിസ്റീരിയയെന്നും തള്ളിക്കളയുന്നു. എല്ലാ കോളേജുകളേയും പോലെയുള്ള ഒരുപഴയ സര്‍ക്കാര്‍ കോളേജുമാത്രമാണ് മഹാരാജാസ് എന്നും ബാക്കിയെല്ലാം പറഞ്ഞുപറഞ്ഞുണ്ടാക്കുന്നതാണെന്നുമാണ് അവരുടെ പക്ഷം. എങ്കിലും ഈ വിമതരിലും മിക്കവാറും പേര്‍ പന്ത്രണ്ടാം തിയതി കോളേജില്‍ വന്നു, ചിലര്‍ മനസ്സുവിട്ട് ഒഴുക്കില്‍ പെട്ടുപോയി. ചിലരാകട്ടെ കൗതുകക്കാഴ്ചക്കാരായി. അപൂര്‍വം മുഖങ്ങളില്‍ നേര്‍ത്തൊരു പുച്ഛഭാവം-അതോ നര്‍മ്മമോ- ഒളിമിന്നുന്നുണ്ടായിരുന്നു. അതിലാരും പരിഭവിക്കേണ്ടതില്ല.തോമസ് ഐസക് പ്രസംഗത്തില്‍ സൂചിപ്പിച്ച മഹാരാജാസിന്‍റെ പ്രത്യേകതയായ'ഡെമോക്രാറ്റിക് സ്പെയ്സ്' ഇവരേയും അനായാസം ഉള്‍ക്കൊള്ളുന്നു.